കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കിയാൽ കനത്ത പിഴ ഈടാക്കും
പാലക്കാട് : കുടിവെള്ള സ്രോതസ്സുകളായ ജലാശയങ്ങൾ മലിനമാക്കുന്നവർക്കെതിരേ കനത്തപിഴ ഈടാക്കാനും പരിശോധന ശക്തമാക്കാനും തദ്ദേശ സെക്രട്ടറിമാർക്ക് കളക്ടറുടെ നിർദേശം. വിനോദസഞ്ചാരകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ഊർജിതമാക്കും. ജില്ലയിലെ വേനൽക്കാല പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചേർന്ന ഓൺലൈൻ യോഗത്തിലാണ് നിർദേശം നൽകിയത്
വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതിജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ ചെയർപേഴ്സൺകൂടിയായ കളക്ടർ എം.എസ്. മാധവിക്കുട്ടി പറഞ്ഞു. കുടിവെള്ള ദൗർലഭ്യമുള്ള പ്രദേശങ്ങളിൽ ടാങ്കർലോറികൾ മുഖേന കുടിവെള്ളം എത്തിക്കുന്നുണ്ട്. വനാതിർത്തികളിൽ കാട്ടുതീ, വന്യമൃഗ ആക്രമണം എന്നിവക്കെതിരേ മുൻകരുതലുകൾ സ്വീകരിക്കും. വനംവകുപ്പിന്റെ സ്ക്വാഡ് നടത്തുന്ന പരിശോധന തുടരും. മെഡിക്കൽകോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഫയർഓഡിറ്റ് നടത്തിയിട്ടുണ്ട്. ജല അതോറിറ്റിയുടെ പമ്പ്ഹൗസ് മുഖേനയുള്ള ജലവിതരണം സുഗമമാക്കാൻ വോൾട്ടേജ് പ്രശ്നം പരിഹരിക്കും. വകുപ്പുകളുടെ നേതൃത്വത്തിൽ നൽകുന്ന പി.എസ്.സി. പരിശീലന ക്ലാസുകൾ ഓൺലൈനായാണ് നടത്തുന്നതെന്ന് ഉറപ്പാക്കാനും യോഗത്തിൽ നിർദേശം നൽകി. തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ സമയക്രമീകരണം പാലിക്കുന്നത് ഉറപ്പാക്കാൻ പരിശോധന നടത്തിവരുന്നു.
